തിരുവനന്തപുരം : പൊന്നാനിയിൽ സി.പി.എം-മുസ്ലിം ലീഗ് ഒത്തുകളിയാണെന്ന് എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസും കൺവീനർ തുഷാർ വെളളാപ്പള്ളിയും വാർത്താസമ്മേളനത്തിൽ ആരോപണം ഉയർത്തി . മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി ഇ.ടി .മുഹമ്മദ് ബഷീർ നിൽക്കില്ലെന്ന ഉറപ്പ് സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നൽകിയെന്നാണ് പറയുന്നത്. ലീഗ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എ.കെ.ജി സെന്ററാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മലപ്പുറത്തും പൊന്നാനിയിലും സിപിഎം ലീഗിനും,മറ്റിടങ്ങളിൽ ലീഗ് സിപിഎമ്മിനും വോട്ട് ചെയ്യും. കോൺഗ്രസ് ഇതിന് മറുപടി പറയണം.സംസ്ഥാനത്ത് എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായി. ഘടകകക്ഷികൾ ഉന്നയിച്ച ആവശ്യങ്ങൾ ബിജെപിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യം ഒറ്റക്കെട്ടായി പോരാടും. അതിന് വേണ്ട റോഡ് മാപ്പ് സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തുവെന്നും ഇവർ ആരോപിക്കുന്നു.





























