കണ്ണൂര്‍ : കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജനെ പി ബിയില്‍ ഇത്തവണ ഉള്‍ക്കൊള്ളിക്കില്ലെന്ന് വ്യക്തമായി. ഇതോടെ വനിതാ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവര്‍ക്ക് സാധ്യതയേറി. സീനിയോറിറ്റി പരിഗണിച്ചാല്‍ പി കെ ശ്രീമതി ടീച്ചര്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് മുമ്പേ തന്റെ പി ബി പ്രവേശനം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന അവൈയ്ലബിള്‍ പി ബി യോഗത്തില്‍ ഇ പി ജയരാജന്റെ പി ബി പ്രവേശനം ചര്‍ച ചെയ്തുവെന്നാണ് സൂചന. ദേശീയ ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്, എസ് രാമചന്ദ്രന്‍ പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, വൃന്ദാ കാരാട്ട് എന്നിവരാണ് യോഗം ചേര്‍ന്നത്. എസ് രാമചന്ദ്രന്‍ പിള്ളയെ പി ബിയില്‍ നിന്നും ഒഴിവാക്കുമെങ്കിലും സാങ്കേതികമായി പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തുമെന്നാണ് സൂചന.
പ്രായപരിധിയായ 75 വയസ് പിന്നിട്ടതോടെയാണ് എസ് ആര്‍ പിയെ പി ബിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് എസ് ആര്‍ പി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി മാറ്റുമെന്നാണ് സിപിഎമില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാല്‍ ഇതിനു പകരമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെയാണ് പരിഗണിക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി, കേന്ദ്ര കമിറ്റിയംഗം, മുന്‍ രാജ്യസഭാ എം പി എന്നീ നിലകളില്‍ ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന പരിചയം എ വിജയരാഘവനുണ്ട്.
വിജയരാഘവന് പുറമേ മറ്റൊരു പി ബി അംഗത്തെ കൂടിയെടുക്കുകയാണെങ്കില്‍ അതു വനിതയായിരിക്കണമെന്ന് പി ബി അംഗങ്ങളായ വൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ പിയെ പിബിയിലെടുക്കേണ്ടെന്ന വിവരം അറിയിക്കുകയും പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ പരിഗണിക്കുകയും ചെയ്യുന്നത്. തന്റെ ഭാര്യാ സഹോദരിയായ പി കെ ശ്രീമതിയെ പി ബിയിലെടുക്കുന്ന സാഹചര്യമുണ്ടായതോടെയാണ് താന്‍ പി ബിയിലെത്താന്‍ മാത്രം വലിയ നേതാവല്ലെന്ന പ്രതികരണവുമായി ഇ പി ജയരാജന്‍ പ്രതികരിച്ചത്.





























