തിരുവനന്തപുരം : സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി. ഇക്കോണമിക് ഒഫന്‍സ് വിംഗ് ആണ് അന്വേഷണം നടത്തുക. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് പരിമിതികള്‍ ഉള്ളതിനാലാണ് ഈ നടപടി. സാമ്പത്തിക പ്രതിസന്ധിയോ ക്രമക്കേടുകളോ നിലവിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരും.
മൈലപ്ര സഹകരണബാങ്ക് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്ന നിലയിലായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. ഈ ഉത്തരവ് മൈലപ്രാ ബാങ്കിനുവേണ്ടി ഇറക്കിയതല്ല. കേരളത്തിലെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചില സ്ഥാപനങ്ങളില്‍ അഴിമതിയും ധൂര്‍ത്തും നടന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പരിഹാരം കണ്ടില്ലെങ്കില്‍ സഹകരണ മേഖലയുടെ വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെടും. മൈലപ്രാ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അമൃത ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. ജീവനക്കാരില്‍ ചിലര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
അഴിമതിയിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ സെക്രട്ടറി രാജി സന്നദ്ധത അറിയിച്ചു. മൈലപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി സാജു മണിദാസ് ആണ് രാജി സന്നദ്ധത അറിയിച്ചത്. സെക്രട്ടറി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കാണിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സാജു കുറിപ്പിട്ടു. ഏരിയ കമ്മിറ്റി അംഗമായ ബാങ്ക് പ്രസിഡന്റ് ജെറി ഇശോ ഉമ്മനെ സംരക്ഷിക്കുന്ന പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് നീക്കം. ലോക്കൽ കമ്മറ്റി വിളിച്ചു ചേർക്കാൻ ആകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. അഴിമതി വിഷയത്തിൽ പരസ്യ പ്രതിഷേധം നടത്തിയ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് ബാങ്ക് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.