പത്തനംതിട്ട : സ്കാനിംങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ഗവൺമെൻറ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ദേവീ സ്കാൻസ് കേന്ദ്രത്തിലെ റേഡിയോഗ്രാഫർ കൊല്ലം മടത്തറ നിധീഷ് ഭവനം വീട്ടിൽ എ.എൻ അൻജിത്(24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാലിന്റെ എം.ആർ.ഐ സ്കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്കാനിംങ് സെൻറലിലെ വസ്ത്രം ധിരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്.
മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന തുണികൾക്കിടയിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, യുവതി ഫോൺ പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോണിൽ കണ്ടത്. ഇതോടെ ദൃശ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്ത ശേഷം അടൂർ പോലീസിൽ വിവരം അറിയിച്ചു. അടൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റടിയിലെടുത്ത ശേഷം, യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ ദൃശ്യങ്ങൾ പ്രതി പകർത്തിയിട്ടുണ്ടോ എന്നറിയാൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ഫോൺ ജില്ലാ സൈബർ സെല്ലിന് കൈമാറും. കൂടുതൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. അടൂർ ഡിവൈഎസ്പി ആർ.ബിനു, അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ്.റ്റി. ഡി, എസ് ഐമാരായ വിപിൻകുമാർ, സുദർശന, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.