പത്തനംതിട്ട: കോയിപ്രം പുറമറ്റം കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി കോയിപ്രം കുമ്പനാട് ഊരിയിൽ വീട്ടിൽ കൊച്ചുമോൻ നൈനാന്റെ മകൻ ജയ് എന്നുവിളിക്കുന്ന ഉമ്മൻ ക്രിസ്റ്റോ നൈനാ (42) നാണ് പിടിയിലായത്. മറ്റ് രണ്ടുപ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ശനി വൈകീട്ട് 6.30 നാണ് കേസിന് ആസ്പദമായ സംഭവം. ഇരവിപേരൂർ തേവരക്കാട് ചിറയിൽ വീട്ടിൽ ജോജോ ജോണി (30) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയത്.
ഇയാളും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവാണ്. കള്ള് കുടിയ്ക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ, ഒന്നാം പ്രതി മേശപ്പുറത്തിരുന്ന സ്റ്റീൽ ജഗ്ഗ് കൊണ്ട് ജോജോയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടിയ്ക്ക് കാര്യമായ പരിക്കേറ്റു. മറ്റുപ്രതികൾ ഒന്നാം പ്രതിയ്ക്കൊപ്പം ചേർന്ന് ആശുപത്രിയിൽ പേര് പറയരുതെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഇയാളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പിന്നീട് ആശുപത്രിയിലെത്തി ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് യുവാവിന്റെ 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി. സംഭവശേഷം സ്ഥലം വിട്ട പ്രതികളെ പിടികൂടാൻ കോയിപ്രം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്നലെ രാത്രി മൂന്നാം പ്രതി വീട്ടിലെത്തിയതറിഞ്ഞ പോലീസ് പത്തുമണിയ്ക്ക് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ബാക്കി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇന്ന് കള്ളുഷാപ്പിൽ പരിശോധന നടത്തിയ പോലീസ് ചെരുപ്പ്, സ്റ്റീൽ മഗ്ഗ് എന്നിവ കണ്ടെടുത്തു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ അനൂപ്, സി പി ഓമാരായ അഭിലാഷ്, ബ്ലെസ്സൻ, അഖിൽ, ജോബിൻ ജോൺ എന്നിവരാണ് ഉണ്ടായിരുന്നത്.































