ചെങ്ങന്നൂര്‍: കഞ്ചാവ് കടത്തും പോക്സോയും അടക്കം പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് പുലിവാല്‍ പിടിച്ചു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്റെ കൈയില്‍ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നും പിന്നീട് അതു കൊണ്ടു വെച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും പ്രതി കോടതിയെ അറിയിച്ചു.
പ്രതിയുടെ പരുക്ക് സംബന്ധിച്ച് കോടതി ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി. ഇതോടെ കഞ്ചാവ് പിടിക്കാന്‍ രംഗത്ത് ഇറങ്ങിയ ഡിവൈഎസ്‌പി പതുക്കെ മുങ്ങി. കുറ്റമെല്ലാം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഷാഡോ പോലീസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ കോയിപ്രം പോലീസിന്റെയും തലയിലുമായി. കഴിഞ്ഞ ഒമ്പതിനാണ് കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ ബസലേല്‍ സി മാത്യു(പ്രവീണ്‍-33)വിനെ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട എസ്‌പിയുടെ ഷാഡോ പോലീസ് പിടികൂടിയത്. പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരില്‍ ഒരാളെ ഇയാള്‍ കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
ഷാഡോ പോലീസ് പിടിച്ച പ്രതിയെ പത്തനംതിട്ട ജില്ലയിലെ തന്നെ ഏതെങ്കിലും സ്റ്റേഷനിലേക്ക് കൈമാറാനാണ് ശ്രമിച്ചത്. ആദ്യം ചോദിച്ച സ്റ്റേഷനുകളിലുള്ളവര്‍ സമ്മതിച്ചില്ല. ഒടുക്കം കോയിപ്രം എസ്‌എച്ച്‌ഓ സമ്മതിച്ചു. സ്റ്റേഷന്‍ അതിര്‍ത്തിയായ കുമ്പനാട് നിന്നും പ്രതിയെ പിടികൂടിയെന്ന് എഫ്‌ഐആര്‍ ഇട്ടു. പിടിച്ച സമയം കഞ്ചാവ് കൈവശം ഇല്ലാതിരുന്ന പ്രതിക്ക് 63 ഗ്രാം കഞ്ചാവും വച്ചു കൊടുത്തുവത്രേ. നല്ല ഇടിയും കൊടുത്താണ് കോടതിയില്‍ ഹാജരാക്കിയത്. എന്തായാലും ജയിലില്‍ ചെന്നപ്പോള്‍ പ്രതി മര്‍ദനത്തെ കുറിച്ച് പരാതിപ്പെട്ടു. ജയില്‍ സൂപ്രണ്ട് വിവരം കോടതിയെ അറിയിച്ചു. കോടതി റിപ്പോര്‍ട്ട് തേടി. ഇതോടെ കഞ്ചാവ് ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡിവൈഎസ്‌പി നൈസായി ഒഴിവായത്രേ. കുറ്റമെല്ലാം പോലീസുകാരുടെ തലയിലുമായി. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയത്. ഷാഡോ പോലീസിന് നേതൃത്വം നല്‍കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പിയുമുണ്ടായിരുന്നു.
സുഹൃത്തിന്റെ പുതുപുത്തന്‍ എര്‍ട്ടിഗ കാറില്‍ തമിഴ്‌നാട്ടില്‍ നിന്നും 25 കിലോ കഞ്ചാവുമായി പ്രവീണ്‍ വരുന്നുവെന്നായിരുന്നു രഹസ്യ വിവരം. മുണ്ടക്കയം-കുട്ടിക്കാനം റൂട്ടില്‍ കലുങ്ക് പണി നടക്കുന്ന സ്ഥലത്ത് ഔദ്യോഗിക വാഹനം കുറുകെയിട്ട് ഡിവൈഎസ്‌പിയും സംഘവും കാത്തു നിന്നു. പ്രവീണ്‍ വന്ന വാഹനം ഡിവൈഎസ്‌പിയുടെ വണ്ടി ഇടിച്ചു തകര്‍ത്ത് മുന്നോട്ടു പോവുകയായിരുന്നു. പ്രവീണ്‍ സഞ്ചരിച്ചിരുന്ന പുതിയ എര്‍ട്ടിഗ കാറിന്റെ ബമ്പറും മറ്റു തകര്‍ന്നു. കഞ്ചാവ് സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷം വാഹനം സുഹൃത്തിന് തിരികെ നല്‍കി. കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചതാണെന്നും പണിതു കൊടുക്കാമെന്നും ഉറപ്പ് നല്‍കി.
സാരമായി പരുക്കേറ്റ് ഡിവൈഎസ്‌പിയുടെ വാഹനം ഒരു വിധം ഓടിച്ചു കൊണ്ടു വന്ന് റാന്നി പോലീസ് സ്റ്റേഷനില്‍ കയറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ കൂടിയ ഷാഡോ പോലീസുകാര്‍ ചെങ്ങന്നൂരില്‍ നിന്നാണ് പ്രവീണിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കൈമാറി കേസെടുക്കാന്‍ പല സ്റ്റേഷനുകളിലേക്കും വിളിച്ചെങ്കിലും തൊണ്ടിയില്ലാത്തതിനാല്‍ ആരും ഏറ്റില്ല. ഒടുവില്‍ കോയിപ്രം പോലീസ് സ്റ്റേഷനില്‍ എത്തിച്ച്, കുമ്പനാട് നിന്ന് 63 ഗ്രാം കഞ്ചാവുമായി പിടിച്ചെന്ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പ്രവീണിന്റെ അവകാശ വാദം. രണ്ടു പോക്സോ അടക്കം 15 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. പിടിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസിലും ജയില്‍വാസം അനുഭവിച്ചു. അനാഥയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വളര്‍ത്തിക്കൊള്ളാമെന്ന് പറഞ്ഞ് ഏറ്റെടുത്ത് നാടു മുഴുവന്‍ കൊണ്ടു നടന്ന് പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രവീണ്‍ അഞ്ചു മക്കളുടെ പിതാവ് കൂടിയാണ്.































