തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റിൽ കടുത്ത വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയത്. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ തികഞ്ഞ പരാജയമാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കാലത്ത് കേരളം മുഴുവൻ പാർട്ടിയെ നയിക്കുന്നതിന് പകരം, ഭാര്യ സ്ഥാനാർത്ഥിയായ തളിപ്പറമ്പും കണ്ണൂരും കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പാർട്ടിയുടെ ചരിത്രത്തിൽ ഇത്തരമൊരു സെക്രട്ടറി ഉണ്ടായിട്ടില്ലെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു.
തിരുവനന്തപുരം ജില്ലയിൽ സെക്രട്ടറി ആകാൻ ആളില്ലെന്ന് എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. ഗോവിന്ദൻ പ്രവർത്തനം തുടങ്ങുന്ന കാലം മുതൽ ജില്ലയിൽ പാർട്ടിയിലുള്ളവരാണ് തങ്ങളെന്ന് മുതിർന്ന നേതാവ് എൻ. രതീന്ദ്രൻ മറുപടി നൽകി. മുൻ മേയർ ആര്യ രാജേന്ദ്രനെ പ്രചാരണ വാഹനത്തിൽ കയറ്റിയത് തിരിച്ചടിയായെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്ത്രീകൾക്കിടയിൽ നിന്ന് പോലും കടുത്ത പ്രതിഷേധം ഉണ്ടായതായും, 1400 വോട്ട് പ്രതീക്ഷിച്ച മേയറുടെ വാർഡിൽ കേവലം അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






























