സ്ഥാപനം അടച്ചുപൂട്ടിയാല്‍ പ്രലോഭനങ്ങള്‍ നല്‍കി നിക്ഷേപം വാങ്ങിയ ജീവനക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങുവാന്‍ കഴിയാത്ത അവസ്ഥയാകും ഉണ്ടാകുക. കൂടാതെ ബഡ്സ് നിയമപ്രകാരം ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുകയുമാകാം.
തൃശ്ശൂര്‍ : ക്യാഷ് ഡിബഞ്ചറുകളിലൂടെ തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC യിലേക്ക് ഒഴുകിയെത്തിയത് കോടികളുടെ കള്ളപ്പണം. ഇതില്‍ 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി. എന്നാല്‍ തനിക്ക് ഈ സംഭവത്തില്‍ പരാതിയില്ലെന്ന് കമ്പനി ചെയര്‍മാന്‍. പരാതി നല്‍കിയാല്‍ കമ്പനി ഉടമയുടെ 800 കോടി രൂപയുടെ തട്ടിപ്പ് തെളിവ് സഹിതം പുറത്തുവിടുമെന്നും തട്ടിപ്പ് നടത്തിയ യുവതികളുടെ ഭീഷണി. കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ ക്യാഷ് ഡിബഞ്ചർ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് തട്ടിപ്പ് നടത്തിയത്. ഒന്‍പതോളം വനിതാ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വിവരം. ഇതിലെ പ്രധാനിയുമായി കമ്പനി ചെയര്‍മാന്‍ ദുബായിലേക്ക് പറന്നത് നിരവധി തവണ. ബിസിനസ് ക്ലാസ്സില്‍ സ്ഥിരമായി യാത്രചെയ്യുന്ന ചെയര്‍മാന്‍ തന്നോടൊപ്പം എക്കോണമി ക്ലാസ്സില്‍ യാത്രചെയ്യുന്നതിന്റെ ചിത്രങ്ങളും കമ്പനിയിലെ സാമ്പത്തിക തട്ടിപ്പിന്റെ രഹസ്യ വിവരങ്ങളും യുവതി ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയെന്നും സൂചന.
വമ്പന്‍ പരസ്യങ്ങളുടെ അടിബലത്തില്‍ മാത്രം നിവര്‍ന്നുനില്‍ക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനം ഇതോടെ വന്‍ പ്രതിസന്ധിയിലേക്കെന്നു സൂചന. കേരളത്തിലും പുറത്തുമായി നിരവധി ശാഖകള്‍. നിക്ഷേപകരുടെ പണം കൊടുത്ത് വാങ്ങിയെടുത്ത പദവികളും ആഡംബരങ്ങളും. ഒരു ബിസിനസ്സും ചെയ്യാതെ നിക്ഷേപങ്ങള്‍ മാത്രം സ്വീകരിക്കുന്ന സ്ഥാപനം ഇനി ഏറെനാള്‍ മുമ്പോട്ട് പോകില്ലെന്ന് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. പ്രധാന ജീവനക്കാര്‍ ഉള്‍പ്പെടെ പലരും ഇവിടുത്തെ ജോലി ഉപേക്ഷിച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ ഇറങ്ങുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഓരോ രണ്ടുമാസം കൂടുമ്പോഴും കോടികളുടെ പരസ്യത്തിന്റെ അകമ്പടിയോടെ NCD കള്‍ ഇറക്കി ജനങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുവരെ തന്റെ പെട്ടിയിലാക്കുന്ന ബുദ്ധിമാനായ തട്ടിപ്പുകാരന്‍, നിരവധി കേസുകളിലെ പ്രതി കൂടിയാണ് ഇദ്ദേഹം.
ഈ സ്ഥാപനത്തില്‍ പലരും കള്ളപ്പണം നിക്ഷേപിച്ചത് ക്യാഷ് ഡിബഞ്ചർ മുഖേനയാണ്. 20 – 25 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബ്രാഞ്ചുകളില്‍ ലഭിക്കുന്ന ഈ കള്ളപ്പണം ഉപയോഗിച്ചാണ് സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ നടത്തുന്നത്. ഇവ ഹെഡ് ഓഫീസിലെ ഔദ്യോഗിക രേഖകളിൽ വരാറില്ല. ക്യാഷ് ഡിബഞ്ചർ മുഖേന നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ടാര്‍ജറ്റും നല്‍കിയിരുന്നു. ടാര്‍ജറ്റ് തികയ്ക്കാത്തവരുടെ ശമ്പളം വെട്ടിക്കുറക്കും. ക്യാഷ് ഡിബഞ്ചർ സംബന്ധിച്ച് കേന്ദ്ര ഓഫീസില്‍ രേഖകള്‍ കൃത്യമായി ഉണ്ടാകാറില്ല. ഇപ്പോള്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടും അതിന്റെ കൃത്യമായ കണക്കുകള്‍ പരിശോധിക്കുവാന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്നാണ് വിവരം. തട്ടിപ്പ് നടന്നതോടെ തല്‍ക്കാലം ക്യാഷ് ഡിബഞ്ചർ സ്വീകരിക്കേണ്ട എന്ന് ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ പണം ഇല്ലാത്തതിനാല്‍ സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ് ഈ കമ്പനി.
ക്യാഷ് ഡിബഞ്ചറുകള്‍ക്ക് രേഖകള്‍ നല്‍കുമെങ്കിലും ഭാവിയില്‍ തങ്ങളുടെ സ്ഥാപനത്തെ ഒരുതരത്തിലും ബാധിക്കാത്ത നിലയിലുള്ളതായിരിക്കും ഇവ. രജിസ്റ്റർ ചെയ്ത കമ്പനിയുടെ ലോഗോ, കളര്‍ കോഡ്, കമ്പനിയുടെ പേര് എഴുതുന്ന പ്രത്യേക ഫോണ്ടുകള്‍ എന്നിവ ഈ രേഖയില്‍ ഉണ്ടാകില്ല. എന്നാല്‍ കമ്പനിയുടെ പ്രശസ്തമായ പേര് ഉണ്ടാകും. അതുകൊണ്ടുതന്നെ ആരും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്തെങ്കിലും നിയമപ്രശ്നങ്ങള്‍ ഉണ്ടായാല്‍ പണം തങ്ങള്‍ വാങ്ങിച്ചിട്ടില്ലെന്നും ഇത് തങ്ങള്‍ നല്‍കിയ രേഖകള്‍ അല്ലെന്നും കൃത്യമായി വാദിച്ചു ജയിക്കുവാനുള്ള എല്ലാ പഴുതുകളും ക്യാഷ് ഡിബഞ്ചറിന് നല്‍കുന്ന രേഖയില്‍ ഉണ്ടാകും. ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ ക്യാഷ് ഡിബഞ്ചറുകള്‍ക്ക് ഇവര്‍ നല്‍കുന്നത് ഇത്തരം രേഖയാണ്.
സ്ഥാപനത്തില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരില്‍ പലരും ഇതിനോടകം ജോലി ഉപേക്ഷിച്ചു. HR വിഭാഗത്തിലെ മൂന്നുപേര്‍ ഇതിനോടകം ജോലി വേണ്ടെന്നുവെച്ചു. മറ്റു മൂന്നുപേര്‍ ഉടന്‍തന്നെ ജോലി ഉപേക്ഷിക്കുമെന്നാണ് വിവരം. ലീഗല്‍, ഐടി വിഭാഗത്തിലെ പ്രധാനികളും ജോലി ഉപേക്ഷിച്ചു. വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരും ജോലിയില്‍ നിന്ന് പിന്മാറുവാന്‍ ഒരുങ്ങുകയാണ്. നിക്ഷേപകര്‍ പലരും ഇതിനോടകം പണം തിരികെ ചോദിച്ചുതുടങ്ങി. ഇവരോട് എന്ത് മറുപടി പറയുമെന്നറിയാതെ ബ്രാഞ്ചുകളിലെ ജീവനക്കാര്‍ കുഴങ്ങുകയാണ്. ജീവനക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തിലും അവരോടുള്ള വിശ്വാസത്തിലുമാണ് കോടികളുടെ നിക്ഷേപം ഉടമയുടെ പെട്ടിയില്‍ വീണത്. ഉടമയെ നിക്ഷേപകര്‍ക്ക് ആര്‍ക്കുംതന്നെ അറിയില്ല. സ്ഥാപനം അടച്ചുപൂട്ടിയാല്‍ പ്രലോഭനങ്ങള്‍ നല്‍കി നിക്ഷേപം വാങ്ങിയ ജീവനക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങുവാന്‍ കഴിയാത്ത അവസ്ഥയാകും ഉണ്ടാകുക. കൂടാതെ ബഡ്സ് നിയമപ്രകാരം ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുകയുമാകാം. സ്ഥാപനം നിലവില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനം പൂട്ടേണ്ടി വന്നാല്‍ ഇന്ത്യക്ക് പുറത്ത് സുരക്ഷിതമായ സങ്കേതവും കമ്പനിയുടെ ചെയര്‍മാന്‍ ഒരുക്കിയിട്ടുണ്ട്.
































