ന്യൂഡല്‍ഹി : ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ അശോക് കുമാറിന്റെ 111-ാം ജന്മവാർഷികം. 1936 ലാണ് അശോക് കുമാർ തന്‍റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ജീവൻ നയ’ എന്ന ചിത്രത്തിലെ നായകൻ അസുഖ ബാധിതനായതോടെ ആ അവസരം അശോക് കുമാറിനെ തേടിയെത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. ഇതോടുകൂടി മുൻനിര നായക പദവിയിലേക്ക് അശോക് കുമാർ ഉയരുകയായിരുന്നു.
തികച്ചും ഒരു നാടകാഭിനയ ശൈലിയായിരുന്നു അശോക് കുമാറിന്‍റെത്. തന്‍റെ അഭിനയ ശൈലിയിൽ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടൂക്കുന്നതിലും അശോക് കുമാർ പിന്നിലായിരുന്നില്ല. ഹിന്ദി ചലച്ചിത്ര രംഗത്തെ ആദ്യകാല നായക വില്ലന്മാരിൽ ഒരാളായിരുന്നു അശോക് കുമാർ. 1943 ൽ പുറത്തിറങ്ങിയ കിസ്മത് എന്ന ചിത്രത്തിൽ നായകന്‍റെയും വില്ലന്‍റെയും റോളിൽ അദ്ദേഹം അഭിനയിച്ചു.
അദ്ദേഹം ധാരാളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. താൻ ജോലി നോക്കിയിരുന്ന ബോംബെ ടാക്കീസിനു വേണ്ടി തന്നെയായിരുന്നു അശോക് കുമാർ ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. 1960 കളിൽ അദ്ദേഹം സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അക്കാലത്ത് ഹിന്ദിയിൽ തിളങ്ങി നിന്നിരുന്ന മുൻനിര നായികമാർക്കൊപ്പം അശോക് കുമാർ അഭിനയിച്ചു.
1980-90 കളിൽ വളരെ കുറച്ച മാത്രം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 1997 ൽ അഭിനയിച്ച ആംഖോം മൈൻ തും ഹോ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഏകദേശം 275 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയം കൂടാതെ അദ്ദേഹം ഒരു ചിത്രകാരനും ഒരു ഹോമിയോപ്പതി ഡോക്ടറും കൂടിയായിരുന്നു അദ്ദേഹം. തന്‍റെ സഹോദരന്മാരായ കിഷോർ കുമാർ, അനൂപ് കുമാർ എന്നിവർ നടന്മാരാണ്. ഈ മൂന്നു പേരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ‘ചൽത്തി കാ നാം ഗാഡി’ . 90-ാം വയസ്സിൽ, മുംബൈയിൽ വെച്ച് അന്തരിച്ചു.































