കൊച്ചി : കുസാറ്റിന്റെ കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ വിഭാഗത്തിലേക്ക് നടത്തിയ കരാർ അധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ശരിവെച്ചു.
യൂ ജി സി മാനദണ്ഡപ്രകാരം അനുവദനീയമായതിലും കൂടുതൽ മാർക്ക് ഇന്റർവ്യൂവിനു നൽകിയാണ് വേണ്ടത്ര യോഗ്യതയില്ലാത്തവരെ റാങ്ക് ലിസ്റ്റിൽ തിരുകി കയറ്റിയത്. ഇതിനെതിരെ ഇന്റർവ്യൂവിൽ പങ്കെടുത്ത പത്തനംതിട്ട പന്തളം സ്വദേശി ഷിബു വാസവന്‍ നൽകിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കുസാറ്റിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 35 % മാർക്ക് ഇന്റർവ്യൂവിനു നൽകിയത് യൂ ജി സി യുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും യൂ ജി സി ചട്ടങ്ങൾ പ്രകാരം ഇന്റർവ്യൂവിനു നൽകുന്ന പരമാവധി മാർക്ക് 20 % മാത്രമാണെന്നും കോടതി കണ്ടെത്തി. ഇത്തരം ഒരു മാർഗത്തിലൂടെ നിയമനം നടത്തുന്നത് അർഹരായവരെ പുറത്താക്കി, അനർഹരായവരെ തിരുകി കയറ്റാൻ കാരണമാകുമെന്നും ആയതിനാൽ ഒരു മാസത്തിനകം യൂ ജി സി ചട്ടങ്ങൾ പാലിച്ചു കൊണ്ട് പുതിയ ഇന്റർവ്യൂ നടത്തണമെന്നും ഹൈക്കോടതി കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.
എന്നാൽ കുസാറ്റ് ഈ വിധി നടപ്പാക്കാതെ അനർഹരെ സംരക്ഷിക്കാൻ വേണ്ടി യൂണിവേഴ്സിറ്റിയുടെ പണം വീണ്ടും പാഴാക്കി കൊണ്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോവുകയാണ് ഉണ്ടായത്. ഈ വിഷയം ഗൗരവകരമായി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് സിംഗിൾ ബെഞ്ചിന്റെ വിധി ശരി വെക്കുകയും ആറുമാസത്തിനകം 2018 യൂ ജി സി മാനദണ്ഡം അനുസരിച്ചു പുതിയ പരസ്യ വിജ്ഞാപനം ഇറക്കി നിയമനം നടത്തണമെന്നും വിധിച്ചു. ഈ ഒരു വിധിയിലൂടെ യോഗ്യതയുള്ളവരെ പുറത്താക്കി പകരം അനർഹരായ സ്വന്തം താല്പര്യക്കാരെ തിരുകി കയറ്റാൻ യൂണിവേഴ്സിറ്റിയിലെ ഉന്നതർ നടത്തിയ ഗൂഢ ശ്രമം ആണ് പുറത്തു വന്നിരിക്കുന്നത്.