മല്ലപ്പള്ളി: കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ചുങ്കപ്പാറ ടൗണും പരിസരവും വെള്ളത്തിനടിയിലായതോടെ നാട് ഭീതിയിലാണ്. രാത്രി 12 ന് മഴ തുടങ്ങി നാലു മണിക്കൂറുകൊണ്ടാണ് ചുങ്കപ്പാറ വെള്ളത്തിൽ ആയത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു വെള്ളപൊക്കം ഉണ്ടായതെന്ന് പഴമക്കാർ പറയുന്നു. വ്യാപാര മേഖലയിലാണ് ഏറെ നഷ്ടം ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങളുടെ കട ബാധ്യത ഓരോ വ്യാപാരിക്കും ഉണ്ടായി. ഓണ വിപണി ലക്ഷ്യമിട്ട് പലചരക്ക്, വസ്ത്ര വ്യാപാരികളും കൂടുതൽ സാധനങ്ങൾ ശേഖരിച്ചിരുന്നതാണ്.
ഗോഡൗണുകളിലും വെള്ളം കയറിയതോടെ നാശനഷ്ടം കണക്കാക്കുന്നതിലും ഏറെയാണ്.സാധനങ്ങള്‍ പൂർണ്ണമായും നഷ്ടപ്പെട്ട വ്യാപാരികളും ഉണ്ട്. വെള്ളം കയറിയ സ്ഥാപനങ്ങളിൽ ചെളിയും മണ്ണും നിറഞ്ഞു. ഇത് കഴുകി വൃത്തിയാക്കാൻ ദിവസങ്ങളെടുക്കും. വർഷങ്ങൾക്ക് മുൻപ് ടൗണിൽ വെള്ളം പൊങ്ങി നാശനഷ്ടം നേരിട്ട വ്യാപാരികൾ അതിൽ നിന്നും ഇതുവരെ കര കയറിയിട്ടില്ല. നിരവധി വ്യാപാരികൾ കടക്കെണിയിൽ നട്ടംതിരിയുന്ന സ്ഥിതിയാണ്. പ്രകൃതിക്ഷോഭത്താൽ നാശനഷ്ടം സംഭവിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യവും നിലനിൽക്കുന്നു. ചെറുതോടുകൾ കരകവിഞ്ഞാണ് ചുങ്കപ്പാറ ടൗണിൽ വെള്ളം കയറിയത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നു.





























