റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ 500 ക്ഷീര കർഷകര്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക്. 150 ഏക്കറിൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. ഇതിലൂടെ ഓരോ കുടുംബത്തിനും 100 തൊഴിൽ ദിനങ്ങൾ ലഭിക്കും. പ്രതിവർഷം 31,000 രൂപ കർഷകർക്ക് അധികവരുമാനം ലഭിക്കുമെന്ന് കണക്കാക്കുന്നു. അടുത്ത വർഷം 300 കർഷകരെ കൂടി ഉൾപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കാലിത്തൊഴുത്ത്, സോക് പിറ്റ്, അസോള ടാങ്ക്, ചാണക കമ്പോസ്റ്റു സൂക്ഷിക്കുന്ന ഷെഡ് തുടങ്ങിയവയും ക്ഷീരകർഷകർക്ക് ലഭ്യമാക്കും. പുനർ കൃഷിയിലൂടെയും ചാണക കമ്പോസ്റ്റ് ഷെഡ് നിർമ്മാണത്തിലൂടെയും തുടർ വർഷങ്ങളിൽ കർഷകർക്ക് 100 തൊഴിൽ ദിനം ഉറപ്പാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ചാണകം, ഗോമൂത്രം ഇവ ജൈവവളമാക്കി വിൽക്കുന്നത്തിലൂടെ കർഷകർക്ക് പാലിന് പുറമെ അധിക വരുമാനവും ലഭിക്കും.
കമ്പോസ്റ്റാക്കി സംസ്കരിച്ച ചാണകം പഞ്ചായത്ത് ഏറ്റെടുത്ത് ചാണക സമ്പുഷ്ടീകരണ യൂണിറ്റ് വഴി ജൈവവളമാക്കി മാറ്റി വിതരണം നടത്തുന്നതിലേക്കും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ ജെയിംസ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കൊല്ലമുളയിൽ ആന്‍റണി എം.പി നിർവഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ് ടി കെ ജയിംസ് അധ്യക്ഷത വഹിച്ചു.
റാന്നി ബി.ഡി.ഒ അനു എം ജോർജ്, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്‍റ് നിഷ അലക്സ്, ബ്ലോക്ക് മെമ്പർ കെ എം മാത്യു ,സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാന്മാരായ ഇ. വി.വർക്കി, പൊന്നമ്മ ചാക്കോ, എസ് രമാദേവി, പഞ്ചായത്ത് അംഗങ്ങളായ റെംസി ജോഷി,ജോയി ജോസഫ്, പി. എച്ച് നഹാസ്, രാജി വിജയകുമാർ, സിറിയക് തോമസ്, ടി കെ രാജൻ ,ക്ഷീരസംഘം പ്രസിഡന്‍റ്മാരായ ജോണി കൊല്ലക്കുന്നേൽ, റ്റി.പി.ചെറിയാൻ, ബിനീഷ് , റോയി മണ്ണൂർ, ഷാജി തോമസ്, നാസർ കണ്ണന്താനം, ബിനു തെള്ളിയിൽ, എന്‍ ജി പ്രസന്നൻ , ജോജി മാത്യു, ടോമി പറക്കുളങ്ങര, തങ്കച്ചൻ മണ്ണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയുള്ള ജസ്റ്റിൻ സെബാസ്റ്റ്യൻ, ജിതിൽ വി ദാസ്, മജേഷ് രവീന്ദ്രൻ, സ്മിഷ രാജു, എം.എസ് ഷൈനി മോൾ എന്നിവർ പദ്ധതി സംബന്ധിച്ചുള്ള വിശദീകരണം നൽകി.































