കോഴിക്കോട് : മകളുടെ വിവാഹത്തിനായി യാത്ര തിരിച്ച അച്ഛന്‍ വഴി മധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി. എസ് പരമേശ്വരന്‍ മൂത്തത് (62) ആണ് മരിച്ചത്. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി പ്രതിശ്രുത വധുവായ മകള്‍ക്കൊപ്പം പോയ അച്ഛനാണ് കാര്‍ യാത്രയ്ക്കിടെ മരിച്ചത്.
പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയുടെയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടില്‍വെച്ച് നടത്താനാണ് നിശ്ചയിച്ചത്. ഇതിനായി പരമേശ്വരന്‍ മൂത്തതും മകളും മകന്‍ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന് വന്നത്. യാത്രാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവര്‍ പുറപ്പെട്ടത്.
യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരന്‍ മൂത്തത്. പരേതയായ ജലജയാണ് പരമേശ്വരന്റെ ഭാര്യ.
The post വധുവിനെയും കൊണ്ട് യാത്രതിരിച്ച അച്ഛൻ യാത്രാമധ്യേ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു appeared first on Pathanamthitta Media.































