ദില്ലി : മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഇ വൈ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം വിവരങ്ങൾ തേടി. വിഷയത്തിൽ പരിശോധനകൾ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാൻ കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വിശദമാക്കി. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യന്‍റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചർച്ചകൾക്ക് വഴിതുറന്നത്.
അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബമുള്ളത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് അന്നയുടെ കുടുംബത്തിന്റെ ആവശ്യം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും അന്നയുടെ സ്കൂൾ കാലം മുതലുളള സഹപാഠിയായ ആൻമേരി പറഞ്ഞു.





























