കോന്നി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കൊലപാതകി എന്ന് വിളിക്കേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർകാരുടെ മനസ് കീഴടക്കിയ ഉദ്യോഗസ്ഥനാണ് നവീൻ ബാബു. അദ്ദേഹത്തോട് കാണിച്ചത് ക്രൂരതയാണ്. ക്ഷണിക്കാതെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ചോദ്യം ചെയ്യാൻ കളക്ടർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ പി.പി. ദിവ്യക്ക് വീഴ്ച പറ്റിയതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും അഭിപ്രായപ്പെട്ടു.
എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് വേദിയിൽ പോയി ദിവ്യ അത്തരത്തിൽ പരാമർശം നടത്തേണ്ടിയിരുന്നില്ലെന്നും അവർ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയത്തിൽ കണ്ണൂർ സി.പി.എം ജില്ല സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും. തെറ്റുപറ്റിയെന്ന് കണ്ടെത്തിയാൽ മൂകമായി ഇരിക്കുന്ന പാർട്ടിയല്ല സി.പി.എം. നടപടിയുണ്ടാകും. നവീൻ ബാബുവിന്‍റെ മരണം അതീവ ദൗർഭാഗ്യകരമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. എ.ഡി.എമ്മിന്‍റെ മരണത്തിന് കാരണം ഇതുമാത്രമാണോയെന്നതടക്കം എല്ലാം അന്വേഷിക്കട്ടെ. അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും ശ്രീമതി പറഞ്ഞു.





























