റാന്നി : കാട്ടാന ശല്യത്തില്‍ വലയുകയാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നിവാസികള്‍. പഞ്ചായത്തിലെ കുടമുരുട്ടി ചണ്ണ, കുരുമ്പൻമൂഴി മേഖലകളിലാണ് കാട്ടാന ശല്യം വീണ്ടും രൂക്ഷമായത്. കിഴക്കൻ മലയോര മേഖലയിൽ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനക്കൂട്ടം കർഷക കുടുംബങ്ങൾക്ക് കനത്ത ഭീഷണിയുയർത്തുകയാണ്. വാഴ, തെങ്ങ്, കപ്പ തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാണ്. പഞ്ചായത്തിലെ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലികൾ തകർത്താണ് ആനകൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ദിവസം ചണ്ണ മേഖലയിലിറങ്ങിയ ഒറ്റയാൻ പ്രദേശത്ത് മണിക്കൂറുകളോളം ഭീതി പരത്തി. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ തുരത്താൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കാട്ടാന വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. കൃഷിയിടങ്ങളിലെ വിളകൾ പൂർണ്ണമായും ചവിട്ടി നശിപ്പിച്ച് തിന്ന് തീർത്തതിന് ശേഷമാണ് ഒറ്റയാൻ മടങ്ങിയത്. പടക്കം പൊട്ടിച്ചാൽ പോലും ഭയക്കാതെ നിൽക്കുന്ന ഒറ്റയാന്റെ സാന്നിധ്യം നാട്ടുകാരെ വലിയ രീതിയിൽ ഭയപ്പെടുത്തുന്നുണ്ട്. പലരുടെയും വീടുകള്‍ക്ക് സമീപത്ത് വരെയും കാട്ടാനകള്‍ എത്തിയിട്ടുണ്ട്.
മേഖലയിലെ കർഷകരായ പ്ലാംകൂട്ടത്തിൽ സത്യൻ, പ്ലാംകൂട്ടത്തിൽ ബിനു, പ്രക്കാനത്ത് ഷാലി, പനിച്ചപ്പാറ നന്ദനൻ, ചണ്ണത്തടത്തിൽ പൊടിയമ്മ, ചണ്ണത്തടത്തിൽ സുലൈമാൻ, കടപ്ര രാജു, പുള്ളോലിൽ രാജൻ, പുളിക്കൽ ബിജോ എന്നിവരുടെ പറമ്പുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. വർഷങ്ങളായി തുടരുന്ന ഈ വന്യമൃഗ ശല്യം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രദേശത്തെ കർഷകർക്കുണ്ടായിരിക്കുന്നത്. വിളകൾ നശിപ്പിക്കുന്നതിന് പുറമെ കാട്ടാനകള്‍ ജനങ്ങളുടെ ജീവനും വലിയ ഭീഷണിയുയര്‍ത്തുന്നുവെന്ന് നാട്ടുകാർ ആശങ്കയോടെ പറയുന്നു. കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ വനംവകുപ്പും അധികൃതരും അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






























