കോയമ്പത്തൂര്‍: ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള കൊമ്പനാനയുടെ ജീര്‍ണിച്ച ജഡം സ്കൂളിലെ ഉച്ചഭക്ഷണശാലയില്‍ നിന്ന് കണ്ടെത്തി. ആനമലൈയ് ടൈഗര്‍ റിസര്‍വിനടുത്തുള്ള വാല്‍പ്പാറയിലെ ഹൈ ഫോറസ്റ്റ് എസ്റ്റേറ്റില്‍ സര്‍ക്കാര്‍ സ്കൂളിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയിലുള്ള ഉച്ചഭക്ഷണശാലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് ആന ചരിഞ്ഞതെന്നാണ് വനപാലകരുടെ നിഗമനം. മൂന്ന് വര്‍ഷം മുന്‍പ് സ്കൂള്‍ മറ്റൊരിടത്തേയ്ക്ക് മാറ്റിയതിനാല്‍ ഉച്ചഭക്ഷണശാല ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ബൂത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തുന്നത്.
പൂട്ടിക്കിടന്നഭക്ഷണശാലയുടെ അടുക്കളയിലായിരുന്നു ജീര്‍ണിച്ച മൃതശരീരം കിടന്നിരുന്നത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വനപാലകരെ വിവരമറിയിക്കുകയും റേഞ്ച് ഓഫീസര്‍ എ മണിക്കണ്ഠനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. കൂട്ടത്തില്‍ നിന്ന് പിരിഞ്ഞ ആന ഭക്ഷണവും വെള്ളവും തേടിയെത്തിയതാകാമെന്നും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടുപോയതാകാമെന്നും മൃഗഡോക്ടറായ കെ സുകുമാര്‍ പറഞ്ഞു. പുറത്തേയ്ക്ക് കടക്കാന്‍ കഴിയാതെ വന്ന ആനയുടെ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നതാകാമെന്നും അതിനുള്ളില്‍പ്പെട്ടാകാം ആന ചരിഞ്ഞതെന്നും സുകുമാര്‍ പറഞ്ഞു. ഇഷ്ടികയും കരിങ്കല്ലും ഉള്‍പ്പടെ ശരീരത്തില്‍ പതിച്ച നിലയിലായിരുന്നു ജഡം കിടന്നിരുന്നത്. ഇവിടെ വെച്ചുതന്നെ പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കി. ഡി എന്‍ എ പരിശോധനയ്ക്കായി ആനയുടെ വാലില്‍ നിന്ന് മുടിനാര് ശേഖരിച്ചതായി വനപാലകര്‍ അറിയിച്ചു.






























