തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ ക്രൈസ്തവ സഭകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടിയാണെന്ന് ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിലക്ക് പിന്‍വലിക്കുന്നതിനുവേണ്ടി തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത് എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയെന്നും വിലയിരുത്തി.
എല്‍ഡിഎഫിനെ തീര്‍ത്തും കൈയൊഴിയുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായില്ലെന്നും വിലയിരുത്തി. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തൃശൂരില്‍ ഏശിയില്ല. കേന്ദ്രത്തില്‍ ഇടതുപക്ഷ എം.പി എത്തിയത് കൊണ്ട് വലിയ കാര്യമില്ലെന്ന പൊതുബോധം മുസ്ലിം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായി. അത് യുഡിഎഫിന് അനുകൂലമായി. ഇതുകൊണ്ടാണ് ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ. മുരളീധരന്‍ ഒന്നാമതെത്തിയതെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തലുണ്ടായി.