തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിര്‍കക്ഷിക്ക് വാറണ്ട് അയക്കുവാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പിള്ളിക്കരയിലുള്ള വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഉത്തരവായത്. ടൈൽ പണിയിലെ അപാകതകൾ ചോദ്യം ചെയ്ത് നന്ദനൻ ഫയൽ ചെയ്ത ഹർജിയിൽ 30000 രൂപയും പലിശയും നല്കുവാൻ എതിർകക്ഷിയായ മോഹനനെതിരെ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























