പത്തനംതിട്ട : മാന്യമായി വസ്ത്രം ധരിച്ച് ബൈക്കിലെത്തി റോഡിലൂടെ നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവരുന്ന നിരവധി പിടിച്ചുപറികേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പാങ്ങോട് പവിത്രശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു വി പി (32) വിനെയാണ് അടൂർ പോലീസ് തന്ത്രപരമായി കുടുക്കിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകളുണ്ടെങ്കിലും ഇയാൾ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല. രണ്ട് ജില്ലകളിലെയും പോലീസ് കാലങ്ങളായി തെരഞ്ഞുകൊണ്ടിരുന്ന മോഷ്ടാവാണിയാൾ.
ഷാപ്പിലോ ബാറിലോ കയറി മദ്യപിച്ച ശേഷം ബൈക്കിൽ കറങ്ങിനടന്ന് റോഡു വക്കിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളെ സമീപിച്ച് പരിചയം നടിക്കും. ആൺമക്കളുള്ള സ്ത്രീകളാണെന്ന് മനസ്സിലാക്കിയ ശേഷം മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുക്കും തുടർന്ന് വീട്ടിലോ പോകേണ്ട സ്ഥലത്തോ എത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റും. ആളൊഴിഞ്ഞ ഇടത്തെത്തുമ്പോൾ സ്വർണാഭരണങ്ങളും കയ്യിലെ പണമടങ്ങിയ പഴ്‌സും തട്ടിയെടുത്ത ശേഷം കടന്നുപോകുകയാണ് ഇയാളുടെ മോഷണ രീതി.
അടൂർ പോലീസ് രജിസ്റ്റർ ചെയ്ത 81 വയസ്സുള്ള വായോധികയുടെ മാലപറിച്ച കേസിലാണ് ഇപ്പോൾ ഇയാൾ ആദ്യമായി പോലീസിന്റെ പിടിയിലായിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുണ്ടറ, ഏനാത്ത്, അടൂർ, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നും ഇന്ന് അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാല് സ്വർണമാല, വളകൾ, കമ്മലുകൾ ഉൾപ്പെടെ 5 പവനോളം സ്വർണവും 6500 രൂപയും പിടിച്ചെടുത്തു.
സി സി ടി വി സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പുള്ള പോക്കറ്റ് റോഡുകളാണ് പ്രതി പിടിച്ചുപറി നടത്താൻ തെരഞ്ഞെടുക്കുക. കഴിഞ്ഞ അഞ്ചു ദിവസമായി രാപകലില്ലാതെ മൂന്നു സംഘമായി തിരിഞ്ഞ് പ്രത്യേക അന്വേഷണ സംഘം നടത്തിയ ശ്രമകരവും സാഹസികവുമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ കുടുക്കാൻ പോലീസിനായത്. അടുത്തിടെ നടന്ന മുഴുവൻ കവർച്ചാ, പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതികളെയും അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കി. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മനീഷ് എം, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, രാജ്‌കുമാർ, പ്രവീൺ തുടങ്ങിയവരുണ്ടായിരുന്നു.































