പത്തനംതിട്ട : മുൻവിരോധം കാരണം പിച്ചാത്തി കൊണ്ട് ആക്രമിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ ചിറ്റാർ പോലീസ് പിടികൂടി. ഈമാസം 11 ന് വൈകീട്ട് 4.30 ന് ചിറ്റാർ പുലയൻപാറയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചിറ്റാർ വയ്യാറ്റുപുഴ പുലയൻപാറ കോയിക്കൽ വീട്ടിൽ ഉമ്മൻ ജോസഫിന്റെ മകൻ ജോജി (18) യാണ് ഇന്നലെ അറസ്റ്റിലായത്.
പുലയൻപാറ മൊട്ടുമണ്ണിൽ വി ജെ ജോസഫ് മകൻ ജിജി ജോസഫി (48) വീട്ടിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുപോകവേ പ്രതി ബൈക്കിൽ പിന്നാലെ എത്തി തടഞ്ഞുനിർത്തി കയ്യിൽ കരുതിയ പിച്ചാത്തി കൊണ്ട് കഴുത്തിൽ വെട്ടിയപ്പോൾ ഒഴിഞ്ഞുമാറിയതിനാൽ വലത്കൈത്തണ്ട മുറിയുകയും പരിക്കേറ്റു താഴെവീണ ജിജി ജോസഫിനെ തറയിൽ കിടന്ന കമ്പുകൊണ്ട് അടിച്ചതിൽ വെച്ച് ഇടതുകാലിന്റെ കുഴഭാഗത്ത് പൊട്ടലുണ്ടാകുകയും മുഖത്തടിച്ച് വായിൽ ഇടതുവശം മുകൾ നിരയിലെ രണ്ടുപല്ലുകൾ ഇളകിപോകുകയും ചെയ്തു എന്നതാണ് കേസ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ വാദിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പുലയൻപാറയിൽ നിന്ന് പിടികൂടി. സ്റ്റേഷനിൽ കൊണ്ടുവന്നു വിശദമായി ചോദ്യം ചേയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും വടിയും പിച്ചാത്തിയും കണ്ടെത്തി ബന്തവസ്സിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയ്ക്കൊപ്പം എസ് ഐ സുരേഷ് പണിക്കരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.





























