ന്യൂഡൽഹി : ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന്‍റെ വീടിന് നേർക്ക് ആക്രമണം. ആക്രമികള്‍ രണ്ട് കാറുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതി. ട്വീറ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. തങ്ങൾ സുരക്ഷിതരല്ലെന്നും ഡൽഹി പോലീസിൽ പരാതി നൽകുമെന്നും സ്വാതി മലിവാൾ പറഞ്ഞു. ഏതോ അക്രമി തന്‍റെ വീട്ടിൽ കയറി. ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്‍റെ അമ്മയുടെ കാറിനും തന്‍റെ കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ താനും അമ്മയും ഞങ്ങളുടെ വീട്ടിൽ ഇല്ലായിരുന്നു. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. താൻ ഭയപ്പെടില്ലെന്നും സ്വാതി പറഞ്ഞു.
പ്രതികളെ പിടികൂടിയതായും മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് വരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് രാവിലെ ഒൻപത് മണിയോടെ പിസിആർ കോൾ ലഭിച്ചുവെന്ന് ഡിസിപി സാഗർ സിംഗ് കൽസി പറഞ്ഞു. തുടർന്ന് സംഭവ സ്ഥലത്തെത്തിയപ്പോൾ പ്രതിയായ സച്ചിനെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മലിവാളിന്‍റെ ഔദ്യോഗിക വസതിയിൽ ഇയാൾ രണ്ട് കാറുകൾ തകർത്തിരുന്നു. വീട്ടുകാർ ആരും തന്നെ വീടിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ടിവി ഷോയായ ബിഗ് ബോസിൽ നിന്ന് ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെ പുറത്താക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെ മലിവാളിന് ഒന്നിലധികം ബലാത്സംഗ ഭീഷണികൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സൈബർ സെൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.





























