ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധിതര്‍ കുറഞ്ഞുതുടങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ജൂലായ് 23- മുതല്‍ ജൂലായ് 26 വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
‘വളരെ കുറച്ച് ആളുകള്‍ മാത്രമാണ് രോഗബാധിതരാകുന്നത്. രോഗബാധിതരാകുന്നവര്‍ ആശുപത്രിയിലെത്താതെ വീട്ടില്‍ തന്നെ ചികിത്സ തുടരുകയാണ്. അതിനാല്‍ തന്നെ വളരെ കുറച്ച് ആളുകളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരുന്നുള്ളൂ.’ ഡല്‍ഹി കെറോണ ആപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് കെജ്‍രിവാള്‍ ഇക്കാര്യം അറിയിച്ചത്.
സജീവ കേസുകളുടെ എണ്ണമെടുത്താല്‍ രാജ്യത്ത് എട്ടാംസ്ഥാനമാണ് ഡല്‍ഹിക്കെന്ന് ശനിയാഴ്ച കെജ്‍രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ ഒരിക്കല്‍ വളരെ മോശമായിരുന്നു എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 1,142 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം 1.29 ലക്ഷമായി ഉയര്‍ന്നിരുന്നു. ദിവസം നാലായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്തുനിന്നാണ് ആയിരത്തിലേക്ക് കേസുകള്‍ ചുരുങ്ങിയത്. 87ശതമാനമാണ് തലസ്ഥാനത്തെ രോഗമുക്തി നിരക്ക്.
ശനിയാഴ്ച ആശുപത്രിയിലുളള രോഗികളുടെ എണ്ണം 3,135 ആയിരുന്നു. 15,475 കിടക്കകളാണ് ഡല്‍ഹിയില്‍ ഉള്ളത്. 450 കിടക്കകളുളള കോവിഡ് 19 സെന്റര്‍ ശനിയാഴ്ച ബുരായിയില്‍ കെജ്‍രിവാള്‍ ഉദ്ഘാടനം ചെയ്തിരുന്നു.