ന്യൂഡൽഹി : പെട്രോളിന്റെ മൂല്യവർധിത നികുതി ( വാറ്റ് ) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമാക്കാൻ ഡൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ബുധനാഴ്ച അർധരാത്രി മുതൽ കുറച്ച നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പെട്രോളിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ തീരുമാനിച്ചത്.
ഡൽഹിയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയാണ് വില. ഇത് ബുധനാഴ്ച അർധരാത്രിയോടെ 95 രൂപയിലേക്കെത്തും. കഴിഞ്ഞ വർഷമാണ് ഡൽഹി സർക്കാർ പെട്രോളിന്റെ വാറ്റ് 30 ശതമാനമായി ഉയർത്തിയത്. ഡീസലിന്റെ വാറ്റ് 16.75 ശതമാനമായും ഉയർത്തിയിരുന്നു. 2014ന് ശേഷം ഡൽഹിയിൽ ഇന്ധന മൂല്യവർധിത നികുതി ആറ് മടങ്ങയിട്ടാണ് വർധിച്ചിരുന്നത്. പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും വീതം കഴിഞ്ഞ മാസം എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് കേന്ദ്ര സർക്കാർ കുറച്ചിരുന്നു. പിന്നാലെ നിരവധി സംസ്ഥാന സർക്കാരുകളും മൂല്യവർധിത നികുതിയിൽ ഇളവ് നൽകുകയുണ്ടായി. കേരളത്തിൽ വാറ്റ് കുറച്ചിരുന്നില്ല.





























