ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് മേയ് മാസത്തിൽ അക്കൗണ്ട് എക്സ് പ്ലാറ്റ്ഫോം ബ്ലോക്ക് ചെയ്തത്. സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വർണ കാന്ത് ശർമയുടെ ബെഞ്ചിന്റെ ഉത്തരവ്. ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കു മുന്നോടിയായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശയക്കുഴപ്പവും അരാജകത്വവും ഒഴിവാക്കുന്നതിനായാണ് സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ നീറ്റ് പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ചൂണ്ടിക്കാട്ടിയിരുന്ന പ്രധാന കാരണം ഇനി നിലനിൽക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതിനാൽ അക്കൗണ്ട് തടഞ്ഞ ഉത്തരവ് റദ്ദാക്കി എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. മേയ് 15ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചില പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മയായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രൂപംകൊണ്ടത്. മേയ് 21ന് സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടു. തുടർന്ന് Cockroach is Back എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച സംഘം നിലവിൽ 2.27 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.






























