കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഇന്ന് പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,520 രൂപയായും ഗ്രാമിന് 13,315 രൂപയായും. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. 24 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 14,526 രൂപയും പവന് 1,16,208 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,894 രൂപയും പവന് 87,152 രൂപയുമാണ് നിരക്ക്. വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ വില. ജൂൺ മാസത്തിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ നിരക്ക് ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമാണ്.
ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. നിലവിലെ നിരക്കിലും പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ കൂടി ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.11 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാനിടയുണ്ട്. ആഗോള സ്വർണവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളെ തുടർന്നാണ് കേരളത്തിലും സ്വർണവില ഉയരുകയും താഴുകയും ചെയ്യുന്നത്. അതേസമയം ജൂൺ മാസത്തിൽ മാത്രം രാജ്യാന്തര സ്വർണവിലയിൽ ഏകദേശം 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2013-ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് രാജ്യാന്തര സ്വർണവിപണി നേരിട്ടത്.






























