കൊച്ചി: സ്ഥലംമാറ്റം ലഭിച്ചതിന് ശേഷം അത് മറച്ചുവെച്ച് ചെക്ക് കേസിലെ പ്രതിയെ പിടികൂടിയ സംഭവത്തിൽ മുൻ പിറവം സ്റ്റേഷൻ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഗുരുതരമായ കൃത്യവിലോപവും അധികാര ദുരുപയോഗവും ഉണ്ടായതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാമ്പാക്കുട അഞ്ചൽപ്പെട്ടിക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പരാതിയെ അടിസ്ഥാനമാക്കിയുള്ള കേസിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങിയ വകയായി ഏഴ് ലക്ഷത്തിലധികം രൂപയ്ക്കുള്ള ചെക്ക് നൽകിയെങ്കിലും അത് മാറാതിരുന്നതിനാൽ സ്ഥാപനം കോടതിയെ സമീപിച്ചിരുന്നു.
തിരുപ്പൂർ സ്വദേശി സേതുരാമനെതിരെയാണ് കേസിൽ നടപടി. മാർച്ച് 6ന് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇതിന് മുൻപും കോടതി വാറന്‍റ് നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതിനിടെ പിറവം സ്റ്റേഷൻ ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് മാർച്ച് നാലിന് തിരുവനന്തപുരത്തെ പോത്തൻകോട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം കേസിൽ ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.






























