ന്യൂഡല്‍ഹി : കോടതി അലക്ഷ്യ കേസില്‍ വ്യവസായി വിജയ് മല്യക്ക് സുപ്രീം കോടതി നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി ഉത്തരവിട്ടു.
വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് കോടതിയലക്ഷ്യ കേസ്. മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി 2017-ല്‍ സുപ്രീംകോടതി വിധിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. വായ്പകള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട മല്യ ഇതിന് തയ്യാറായില്ല. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനില്‍ പുരോഗമിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി.
ഇന്ത്യയിലെ മദ്യ വ്യാപാര രംഗത്തെ പ്രധാനികളിലൊരാളായിരുന്നു വിജയ് മല്യ. കഴിഞ്ഞ വര്‍ഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണിത്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.
9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ. ഇതിനിടെ അദ്ദേഹം ബ്രിട്ടനിൽ അഭയം ചോദിച്ചിട്ടുമുണ്ട്. ബ്രിട്ടിഷ് സർക്കാരിന്റെ പരിഗണനയിലാണ് ഈ അപേക്ഷ.