ആലപ്പുഴ : നാലുവര്‍ഷം മുന്‍പ് ഒലിച്ചുപോയ റോഡിനുവേണ്ടി നാടൊന്നാകെ സമരത്തിലേക്ക്. ആലപ്പുഴ കുട്ടനാട് തലവടി പഞ്ചായത്തിലെ ആറാം വാര്‍ഡുകാരാണ് നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്. പുനര്‍നിര്‍മാണത്തിന് ഒരു കോടിരൂപ അനുവദിച്ചിട്ടും പണി വെള്ളത്തിലാണ്. മണിമലയാറിന്റെ തീരത്തുകൂടി കടന്നു പോകുന്ന റോഡ് പകുതി വരെയാണുള്ളത്. തോണിയേറി അക്കരയെത്തേണ്ട അവസ്ഥയാണ് നിലവില്‍. 2017 മെയ് 29-നാണ് 50 മീറ്ററോളം നീളത്തില്‍ പാതയിടിഞ്ഞത്. ഇതോടെ നാട്ടുകാര്‍ വെട്ടിലായി.
തൊട്ടടുത്തുള്ള റ്റിഎംറ്റി ഹൈസ്കൂളിലേക്ക് പോകുന്ന കുട്ടികളാണ് ഏറെ ബുദ്ധിമുട്ടിലായത്. റോഡ് പുനർനിർമ്മാണം നീളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ മുന്‍പും ഇവിടെ സമരങ്ങള്‍ നടത്തിയിരുന്നു. റീ- ബിൽഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവിലാണ് പണി തുടങ്ങിയത്. പക്ഷേ നാല് തൂണുകളില്‍ നിന്ന് മാസങ്ങളായി ഒരു പുരോഗതിയും വന്നിട്ടില്ല. എന്നിട്ടും രണ്ടുമാസത്തിനുള്ളില്‍ റോഡ് പുതുക്കിപ്പണിയുമെന്നാണ് ജലവിഭവ വകുപ്പിന്‍റെ അവകാശവാദം.