മൂവാറ്റുപുഴ : ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട എട്ടുലക്ഷം രൂപ തിരിച്ചുവാങ്ങിത്തരാമെന്നു പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വ്യാജ ഡിറ്റക്ടീവ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി പൂമല കോളനി ഭാഗത്ത് പാലക്കുഴിയിൽ സുദർശൻ (24) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ് ഈവിധം ഇരട്ട തട്ടിപ്പിനിരയായത്.2019 ലാണ് 25 ലക്ഷം രൂപ ഓണ്‍ലൈൻ ലോട്ടറിയടിച്ചെന്ന് വിശ്വസിച്ച് എട്ടുലക്ഷം രൂപ പരാതിക്കാരൻ നഷ്ടപ്പെടുത്തിയത്. നികുതിയിനത്തിലും മറ്റും നൽകേണ്ട പണം എന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് സുദർശന്റെ കെണിയിൽ വീണത്.
ഓൺലൈൻ തട്ടിപ്പിനിരയായവരുടെ പണം തിരികെ മേടിച്ചു കൊടുക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുണ്ടെന്നും ഇവരെ സമീപിച്ചാൽ പണം തിരിച്ചുകിട്ടുമെന്നും ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ സുഹൃത്താണ് പറഞ്ഞത്. ഈ സുഹൃത്താണ് സുദർശന്റെ നമ്പർ കൊടുക്കുന്നത്. വിളിച്ചപ്പോൾ ഇരിട്ടിയിലുള്ള തന്റെ ഡിറ്റക്ടീവ് സംഘത്തിലെ പ്രധാനിയെ ബന്ധപ്പെടാൻ പറഞ്ഞ് സുദർശൻ മറ്റൊരു നമ്പർ കൊടുത്തു. സ്വന്തം നമ്പർ തന്നെയാണ് നൽകിയത്.
ഈ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നഷ്ടപ്പെട്ട തുകയുടെ 10 ശതമാനമാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഒരു ലക്ഷം രൂപയും നൽകണമെന്ന് പറഞ്ഞു. ഇതാണ് പിന്നീട് 24.5 ലക്ഷം രൂപയുടെ തട്ടിപ്പിലെത്തിയത്. ശബ്ദം മാറ്റി സംസാരിച്ച് ആളെ വശത്താക്കിയ സുദർശൻ വീണ്ടും പല ഉന്നത ഉദ്യോഗസ്ഥരുടെയും പേരു പറഞ്ഞ് വേറെ വേറെ നമ്പറുകൾ കൊടുത്തു കൊണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരായി ചമഞ്ഞ് സംസാരിച്ച് പലപ്പോഴായി ബാങ്ക് വഴി പണം അക്കൗണ്ടിലേക്ക് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
വിവിധ ഫോൺ നമ്പറുകളിൽനിന്ന് വിവിധ ശബ്ദത്തിൽ വിളിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്നും എസ്.ബി.ഐ. ഉദ്യോഗസ്ഥൻ ആണെന്നും വരെ പറഞ്ഞ് പണം തട്ടി. ബാങ്ക് വഴി പണം അയച്ചതുകൊണ്ട് തട്ടിപ്പല്ലെന്ന വിശ്വാസവും ആർജിക്കാനായി. നികുതി, ഫീസ്, മറ്റ് ചെലവുകൾ എന്നെല്ലാം പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നാണ് പോലീസ് പറയുന്നത്.
എട്ട് ലക്ഷം തിരികെ വാങ്ങി നൽകാമെന്നതിനപ്പുറം മറ്റെന്തെങ്കിലും ഇടപാടുകൾ ഇവർക്കിടയിലുണ്ടോയോന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നഷ്ടപ്പെട്ട തുക കിട്ടാൻ അതിന്റെ മൂന്നിരട്ടി നൽകിയെന്ന വാദം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുദർശന്റെ കൂട്ടുപ്രതികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണ്.
സുദർശനനെ തമിഴ്നാടിനോടു ചേർന്ന് ഇടുക്കി ജില്ലാ അതിർത്തിയിൽനിന്നാണ് പിടിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന ഇവിടെ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ, എസ്.ഐ ആർ.അനിൽകുമാർ, എ.എസ്.ഐ പി.സി ജയകുമാർ, സീനിയർ സി.പി.ഒ. മാരായ ടി.എൻ സ്വരാജ്, ബിബിൽ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.