തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ തരംഗമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി ഡിജിപി റവാഡ ചന്ദ്രശേഖർ ഐപിഎസ് രംഗത്തെത്തി. പെൺകുട്ടിയുടെ വിവാഹം നടന്ന സമയത്ത് അവർക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നും വിവാഹത്തിൽ നിയമപരമായ യാതൊരുവിധ വീഴ്ചകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ ഡിജിപി തള്ളിക്കളഞ്ഞു. സമർപ്പിക്കപ്പെട്ട രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട വസ്തുതകൾ ബോധിപ്പിക്കുന്നതിനായി ഡിജിപി നാളെ ഡൽഹിയിലെ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും. കേസിൻ്റെ നിലവിലെ അവസ്ഥയും രേഖകളുടെ നിജസ്ഥിതിയും അദ്ദേഹം കമ്മീഷനെ ബോധിപ്പിക്കും. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെന്നും തൻ്റെ വിവാഹം നിയമപരമാണെന്നും കാണിച്ച് പെൺകുട്ടി നേരത്തെ തന്നെ അധികൃതരെ സമീപിച്ചിരുന്നു. തൻ്റെ ഭർത്താവിനെതിരെ നടപടിയെടുക്കരുതെന്ന പെൺകുട്ടിയുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് ഡിജിപിയുടെ ഈ സുപ്രധാന വെളിപ്പെടുത്തൽ.






























