പത്തനംതിട്ട : റാന്നി -കുടിയാന്മല റൂട്ടില്‍ പോകാനിരുന്ന ബസ് ഡ്രൈവര്‍ വി.പി സന്തോഷ് 4 .10 ആയിട്ടും ഡ്യൂട്ടിയില്‍ എത്തിയില്ല. ഡ്രൈവറെ കാണാത്തതിനെത്തുടര്‍ന്ന് പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഇയാള്‍ ഫോണ്‍ എടുക്കാന്‍ തയാറായില്ല. എന്നാല്‍ ഇയാളോടൊപ്പം സര്‍വീസ് നടത്തുന്ന പി.എ നവാസ് റെഡിയായി ഓഫീസില്‍ എത്തിയിരുന്നു. പക്ഷേ 4.30 ന് എത്തേണ്ട ഡ്രൈവര്‍ എം.കെ പ്രമോദ് 5 നാണ് ഓഫീസില്‍ എത്തിയത്.
4.10 ന് കുടിയാന്മല സര്‍വീസ് പോകണമെന്നാവശ്യപ്പെട്ട് ആര്‍.പി.ഇ കാര്‍ഡ് എഴുതി നല്‍കിയതാണ്. എന്നാല്‍ യുണിയന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്നും പറഞ്ഞ് ഡ്രൈവര്‍ ഡ്യൂട്ടി നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം 4.10 ന്കുടിയന്മാലയിലും 4.30 ന് എയിംസ് സര്‍വീസിലും പോകേണ്ട യാത്രക്കാര്‍ 5 ന് ഓഫീസിലേക്ക് കടന്നു വരുകയും ബഹളം വെയ്ക്കുകയും ചെയ്തു.
കാട്ടാക്കട സംഭവം ഓര്‍മപ്പെടുത്തി കോര്‍പ്പറേഷന്‍റെയും ജീവനക്കാരെയും അഴിമതി ഉണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരുടെ ബഹളം കൂടി വന്നപ്പോള്‍ പിന്നാലെ ഡ്യൂട്ടികള്‍ക്ക് വരേണ്ട ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച് കുടിയാന്മാല സര്‍വീസ് പോകാന്‍ റെഡിയായി എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഡബിള്‍ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന എം.കെ.കേശവനെ വിളിച്ചുണര്‍ത്തി ഈ സര്‍വീസിന്‍റെ പ്രധാനം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇയാള്‍ തെറ്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഒരു മണിക്കൂര്‍ ലേറ്റായി 5 ന് കുടിയാന്മല സര്‍വീസ് നടത്തി. പിന്നീട് എല്ലാ വാഹനങ്ങളും ഷെഡ്യൂള്‍ മുടക്കം കൂടാതെ തന്നെ സര്‍വീസ് നടത്തി. വി.പി സന്തോഷിന്‍റെയും പ്രമോദിന്‍റെയും പേരിലുള്ള ആബ്സെന്‍റ് റിപ്പോര്‍ട്ട് റാന്നി ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജിന് കൈമാറി.
പരാതി റിപ്പോര്‍ട്ട് ചെയ്തതോടെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം റാന്നിയിലെത്തി തെളിവെടുത്തു. കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട ബസ് താമസിച്ചതോടെ വരുമാനത്തിലും ഇടിവുണ്ടാവുമെന്ന് ഉറപ്പായി.
ഡിപ്പോയുടെ അഭിമാന സര്‍വ്വീസാണ് കുടിയാന്‍മല. ഇത് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിക്കൊപ്പം ചേര്‍ന്ന് ചിലര്‍ ശ്രമിക്കുന്നതായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നാണ് സ്ഥിരം യാത്രക്കാരായ ചിലര്‍ അവകാശപ്പെടുന്നത്.