കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വെളിപ്പെടുത്തലില്‍ പറയുന്ന വിഐപി താന്‍ അല്ലെന്ന് ശരത് ജി നായര്‍. കേസുമായും ഗൂഢാലോചനയുമായും തനിക്കൊരു ബന്ധവുമില്ല. ആരോപണങ്ങള്‍ അവാസ്ഥവമാണെന്നും ശരത് പ്രതികരിച്ചു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ശരത് ജി നായര്‍ ആലുവയിലെ വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കി. പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു പ്രതികരണം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയെന്ന ആരോപണവും ശരത് നിഷേധിച്ചു. ദിലീപ് അടുത്ത സുഹൃത്താണ് അതില്‍ കവിഞ്ഞ ബിസിനസ് ബന്ധങ്ങളില്ല. അഞ്ച് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍മ്മിക്കുന്നില്ലെന്നും ശരത് ജി നായര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ച ശരത് വിവാദങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ ഓഫാക്കിവെച്ചത് ആളുകളുടെ ശല്യം മൂലമാണെന്നും ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതിന് തയ്യാറാണോ എന്നും ശരത് ജി നായര്‍ ചോദിക്കുന്നു. വെളിപ്പെടുത്തലില്‍ ഇക്ക എന്ന വിശേഷിപ്പിക്കുന്നത് തന്നെയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ശരത് താനൊരു മുസ്ലീമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യചെയ്യലിനെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.































