കൊച്ചി : ദിലീപിന്‍റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്ന് ക്രൈംബ്രാഞ്ച്. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കുന്നത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. കോടതിയിൽ അക്രമദൃശ്യങ്ങൾ കാണിച്ചപ്പോൾ അതുവേണ്ടെന്ന് പറഞ്ഞു.
നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടൻ ദീലിപിന്‍റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. ദിലീപിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രാത്രി എട്ടിന് അവസാനിക്കും.