തിരുവനന്തപുരം : നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകളെ പിടിച്ച് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്.
ജീവനക്കാരില്‍ ചിലർക്ക് നായകളിൽ നിന്ന് ആക്രമണം ഉണ്ടായ സാഹചര്യവും കൂടി കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്. വെറ്റിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് പ്രധാനമായി വാക്സിൻ നൽകുന്നത്. എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്സിൻ എടുക്കണം.
മുമ്പ് വാക്സിൻ എടുക്കാത്തവർക്ക് മൂന്ന് ഡോസ് വാക്സിനാണ് നൽകുന്നത്. പൂജ്യം, 7, 21 ദിവസങ്ങളിലാണ് ഇവർക്ക് വാക്സിൻ നൽകുന്നത്. ഇവർ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ. ഭാഗീകമായി വാക്സിനെടുത്തവരും വാക്സിൻ എടുത്തതിന്‍റെ രേഖകൾ ഇല്ലാത്തവരും ഇത്തരത്തിൽ മൂന്നു ഡോസ് വാക്സിൻ എടുത്തിരിക്കണം.
നേരത്തെ വാക്സിൻ എടുത്തവരും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൂസ്റ്റർ ഡോസ് എടുക്കാത്തവരുമായവർക്ക് അവർക്ക് ഒരു ബൂസ്റ്റർ ഡോസ് നൽകും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവർ ഇടപെടാൻ പാടുള്ളൂ. വാക്‌സിനേഷൻ പൂർത്തീകരിച്ച് ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാൽ ഇവർക്ക് പൂജ്യം, 3 ദിവസങ്ങളിൽ രണ്ട് ഡോസ് വാക്സിൻ നൽകുന്നതാണ്. ഇവർ റീ എക്സ്പോഷർ വിഭാഗത്തിലാണ് വരിക.
ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗനിർദേശങ്ങൾ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നൽകിയിട്ടുണ്ട്. നിലവിൽ വാക്സിൻ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സിൻ എടുക്കാൻ സാധിക്കുക. ഒരു കുപ്പി കൊണ്ട് 10 പേർക്ക് വരെ വാക്സിൻ എടുക്കാൻ സാധിക്കും. 0.1 എംഎൽ ആണ് ഒരാൾക്ക് നൽകുന്നത്. വാക്സിൻ വേസ്റ്റേജ് ഒഴിവാക്കാൻ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വാക്സിൻ നൽകുക.

































