പറവൂർ: ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ മരിച്ചത്. നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി – സുമതി ദമ്പതികളുടെ മകനാണ്. ഭക്ഷ്യവിഷബാധയേറ്റാണു മരണം എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു 20 വർഷം സിനിമാരംഗത്തു സജീവമായിരുന്നു.
നാൽപത്തിയഞ്ചോളം സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു. ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടു കോഴിക്കോട് പോയ ബൈജുവിനു തിരിച്ചുവരുന്ന വഴി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കുന്നംകുളത്തു ഭാര്യവീട്ടിൽ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം പറവൂരിലെ വീട്ടിലെത്തി. ആരോഗ്യനില വഷളായതിനാൽ കുഴുപ്പിള്ളിയിലും തുടർന്നു കൊച്ചിയിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി.





























