കൊച്ചി : മോൻസൻ കേസിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലം കോടതിയെ അപഹസിക്കുന്നതാണെന്നും കേസ് എങ്ങനെ തീർപ്പാക്കണമെന്നു കോടതിയോട് ആജ്ഞാപിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി. മോൻസനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി.അജിത്ത് നൽകിയ ഹർജി തീർപ്പാക്കണമെന്ന സർക്കാരിന്റെ ഉപഹർജി കോടതി തള്ളി.
കണ്ണും കാതും മൂടിക്കെട്ടി കോടതി മിണ്ടാതെ ഇരിക്കണമെന്നാണോ പറയുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പോലീസിന്റെ ഭാഗത്തു നിന്ന് ഉപദ്രവം ഉണ്ടാവില്ലെന്നും നോട്ടീസ് നൽകാതെ നടപടിയെടുക്കില്ലെന്നും അറിയിച്ചതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കണമെന്നായിരുന്നു ഉപഹർജി. അതിനൊപ്പം എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സത്യവാങ്മൂലമാണ് കോടതിയെ ചൊടിപ്പിച്ചത്. ഹർജി തീർപ്പാക്കാനുള്ള ഉപഹർജി എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു.
‘കക്ഷികളുടെ വാദം പൂർത്തിയാകാതെ കേസ് തീർപ്പാക്കാനാകുമോ, ഇഡിക്കു പറയാനുള്ളത് കേൾക്കണ്ടേ’ എന്നു കോടതി ചോദിച്ചു. സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം കോടതിയെ തടസ്സപ്പെടുത്തുകയല്ല വേണ്ടത്. നീതിനിർവഹണത്തിൽ ഇടപ്പെട്ടു കോടതിയെ പേടിപ്പിക്കാനാണു നോക്കുന്നത്. ഈ ഉപഹർജി നൽകിയതിനു പിഴ ചുമത്തേണ്ടതാണെങ്കിലും അതിനു മുതിരുന്നില്ലെന്നു കോടതി പറഞ്ഞു.