വാഷിങ്ടൺ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പ് ഫൈനലിൽ ഇത്തവണ കളിക്കാർക്കൊപ്പം ശ്രദ്ധാകേന്ദ്രമാകാൻ ഒരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ന്യൂയോർക്ക്-ന്യൂജേഴ്‌സിയിലെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന അർജന്റീന–സ്പെയിൻ കിരീടപ്പോരാട്ടം ട്രംപ് നേരിട്ട് കാണുമെന്നും, മത്സരശേഷം ജേതാക്കൾക്ക് ലോകകപ്പ് ട്രോഫി സമ്മാനിക്കുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്ക്കൊപ്പം ട്രംപ് വിജയികൾക്ക് ട്രോഫി കൈമാറും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പിന്റെ സമാപനത്തിന് പ്രസിഡന്റ് സാക്ഷ്യം വഹിക്കുമെന്നുമാണ് അവർ പറഞ്ഞത്.
ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫയുടെ ഔദ്യോഗിക സ്വീകരണച്ചടങ്ങിലും ട്രംപ് പങ്കെടുക്കും. ലോകകപ്പ് ഫൈനലിന്റെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങുകളിലും അദ്ദേഹം സജീവ സാന്നിധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണത്തെ ട്രോഫി സമ്മാനച്ചടങ്ങ് കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ നിന്നുള്ള വ്യത്യസ്തമായ കാഴ്ചയാകും സമ്മാനിക്കുക. 2018-ലെ റഷ്യ ലോകകപ്പിലും 2022-ലെ ഖത്തർ ലോകകപ്പിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ ഒറ്റയ്ക്കാണ് ജേതാക്കൾക്ക് ട്രോഫി കൈമാറിയത്. എന്നാൽ ഇത്തവണ അമേരിക്കൻ പ്രസിഡന്റിനൊപ്പം ചേർന്നായിരിക്കും ട്രോഫി സമ്മാനിക്കുന്നതെന്ന് ഇൻഫാന്റീനോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.






























