ചെന്നൈ : സ്ത്രീധനപീഡനത്തെത്തുടർന്ന് ഗർഭിണി തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. തഞ്ചാവൂർ ജില്ലയിലെ മേലവസ്ഥചാവടിയിലുള്ള ചന്ദ്രശേഖരന്റെ മകൾ ഉദയയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ഭർത്താവ് മുത്തുകുമാറും ഇയാളുടെ പിതാവ് മനോഹറും അറസ്റ്റിലായി.
ആറുവർഷം മുമ്പായിരുന്നു മുത്തുകുമാറിന്റെയും ഉദയയുടെയും വിവാഹം. ഇവർക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വിവാഹത്തിനുശേഷം പലതവണ സ്ത്രീധനം ആവശ്യപ്പെട്ട് മുത്തുകുമാറും കുടുംബവും ഉദയയെ മാനസികമായും ശാരീരികമായും പിഡീപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വിദേശത്തായിരുന്ന മുത്തുകുമാർ അവിടെയുള്ള ജോലി അവസാനിപ്പിച്ച് ജനുവരിയിലാണ് തിരികെ നാട്ടിലെത്തിയത്. ഇയാൾ വിദേശത്തായിരുന്നപ്പോൾ കുടുംബാംഗങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിന്റെപേരിൽ രണ്ട് തവണ ഉദയ സ്വന്തംവീട്ടിലേക്ക് പോയിരുന്നു.
ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ ആലോചന നടത്തിയതിനെത്തുടർന്നാണ് ആദ്യത്തെ പ്രാവശ്യം ഉദയയെ തിരികെ മുത്തുകുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. പീഡനം ആവർത്തിച്ചതോടെ രണ്ടാമതും സ്വന്തംവീട്ടിലേക്ക് പോയ ഉദയയെ ജനുവരിയിൽ മുത്തുകുമാർ വിളിച്ചുകൊണ്ടുവരുകയായിരുന്നു.
ഏഴുമാസം ഗർഭിണിയായിരുന്ന ഉദയയെ വീണ്ടും മുത്തുകുമാറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. ഉദയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നതെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.