ലഖ്നൗ: ഉത്തര്‍പ്രദേശിൽ സ്ത്രീധന പീഡന മരണങ്ങൾ തുടര്‍ക്കഥയാകുന്നു. അമ്രോഹയിൽ യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി 17 ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുൽ ഫിസയാണ് മരിച്ചത്. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷം മുന്‍പായിരുന്നു കാല ഖേഡ ഗ്രാമത്തിൽ നിന്നുള്ള പർവേസുമായി ഗുൽ ഫിസയുടെ വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ തന്‍റെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് ഫുർഖാൻ ആരോപിച്ചു.
ആഗസ്ത് 11നാണ് ഗുൽഫിസയെ ആസിഡ് കുടിപ്പിക്കുന്നത്. ഫുർഖാന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധന പീഡനം, മര്‍ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഗുൽ ഫിസയുടെ മരണത്തോടെ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.





























