പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന 384 – മത് സ്നേഹഭവനം ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ വളരെ പരിതാപകരമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന രജനി ചന്ദ്രനും കുടുംബത്തിനും റോയി തോമസിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം പത്തനംതിട്ട ജില്ലാ ജഡ്ജ് എൻ.ഹരികുമാർ നിർവഹിച്ചു. പത്തനംതിട്ട ജില്ലയിലെ ചാലക്കയം വനമേഖലയിൽ ഉൾവനങ്ങളിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മൂന്ന് വർഷങ്ങൾക്ക് മുന്‍പ് മഞ്ഞത്തോട് വന മേഖലയിൽ സർക്കാർ ഭൂമി അനുവദിച്ചു നൽകിയിരുന്നു. ഇവിടെ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിഞ്ഞിരുന്ന 20 ആദിവാസി കുടുംബങ്ങൾക്ക് വ്യക്തികള്‍ നൽകുന്ന തുക ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.
ഇതില്‍ ആദ്യത്തെ വീട് ആദിവാസികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മാതൃക ഭവനം എന്ന നിലയിൽ സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ച് കുടുംബത്തിന് കൈമാറുകയായിരുന്നു. കാട്ടാനകളിൽ നിന്നും മറ്റ് വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമായി താമസിക്കുവാൻ വേണ്ട രീതിയിലാണ് രണ്ട് നിലകളിലായി ബാൽക്കണിയോട് കൂടിയ മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ വീട് പണിത് നൽകിയത്. ചടങ്ങിൽ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആനി വർഗീസ്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷുഹൈബ്, ജില്ലാ ട്രൈബൽ ഓഫീസർ ശശിധരൻ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, പ്രിൻസ് സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.





























