റാന്നി: ആശ്വാസമായി ജോയലിനും അഞ്ചു കുടുംബങ്ങൾക്കും കുടിവെള്ളമെത്തി. കുടിവെള്ളം ലഭ്യമാക്കാൻ മുന്നിൽ നിന്ന എംഎൽഎയ്ക്കും വാട്ടർ അതോറിറ്റി അധികൃതർക്കും കുടുംബങ്ങൾ ഊഷ്മള സ്വീകരണം നൽകി. കഴിഞ്ഞ ജനുവരിയിലാണ് വടശ്ശേരിക്കര, വാവോലിക്കണ്ടം, കൊട്ടുപ്പള്ളിൽ ബിനു വർഗീസിനും ഭാര്യ മഞ്ജുവിനും വലിയ ആഘാതമായി മകൻ ജോയലിന്റെ അപകട വാർത്തയറിഞ്ഞത്. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് അപകടത്തിൽപെട്ടതും കെവിന് ഗുരുതരമായി പരിക്കേറ്റതും. നാട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാവരുടെയും സഹായത്തോടെ മികച്ച ചികിത്സ നൽകാനായെങ്കിലും ഇപ്പോഴും ജോയൽ കട്ടിലിൽ തന്നെയാണ്. മികച്ച ചികിത്സയും മാതാ പിതാക്കളുടെ പരിരക്ഷയും കൂടിയായപ്പോൾ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരുന്നുണ്ട്.
ഉയർന്ന ഈ ഭാഗത്ത് ഇവരുടേത് ഉൾപ്പെടെയുള്ള വീടുകളിൽ കുടിവെള്ളം കിട്ടുന്നില്ല എന്ന വിഷയം വാർഡ് മെമ്പർ ഒ എൻ യശോധരനും മറ്റൊരു കുടുംബ സുഹൃത്തുമാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കുട്ടിയുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി എംഎൽഎ എങ്ങനെയും ഇവർക്കും ഇവിടെയുള്ള മറ്റു കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കണം എന്ന് വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പ്രധാന റോഡിൽ കൂടി വടശ്ശേരിക്കര അയ്യപ്പ മെഡിക്കൽ കോളേജിലേക്ക് പൈപ്പ് ലൈൻ പോകുന്നുണ്ടെങ്കിലും ഇവർ താമസിക്കുന്ന ഉയർന്ന ഭാഗത്ത് വെള്ളം എങ്ങനെ എത്തിക്കാം എന്ന പരിശോധനയായി ഉദ്യോഗസ്ഥർ നിരന്തരമുള്ള ശ്രമങ്ങൾക്ക് ഒടുവിലാണ് ഈ കുടുംബങ്ങളിൽ വെള്ളം എത്തിച്ചത്. ഇവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും എത്തിയിരുന്നു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ടാപ്പ് തുറന്നു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഒഎൻ യശോധരൻ, വാട്ടർ അതോറിറ്റി എക്സി എഞ്ചിനീയർ എബ്രഹാം വർഗീസ്, അസിസ്റ്റന്റ് എക്സി എൻജിനീയർ വിഷ്ണു പി ഉണ്ണിത്താൻ, അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്, ഓവർസിയർ ഹരീഷ് ചന്ദ്രൻ, എന്നിവർ സംസാരിച്ചു.





























