കളമശേരി: രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിമരുന്നുമായി സ്വകാര്യസ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജൽപൈഗുരി പഞ്ച്കോളാഗുരി സ്വദേശി പരിമൾ സിൻഹ റോയി (31) ആണ് പിടിയിലായത്. പരിമൾ സിൻഹ താമസിച്ചിരുന്ന മുറിയിൽ നിന്നു 1.400കിലോഗ്രാം കഞ്ചാവും 4 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിമളിനെ അറസ്റ്റ് ചെയ്തത്. 11 വർഷമായി സ്കൂളിലെ പുറം പണികൾ ചെയ്തുവരികയായിരുന്ന പരിമൾ സ്കൂൾ അധികൃതർക്കു വിശ്വസ്ഥനായിരുന്നു. ജോലിയിലെ ആത്മാർഥത കണക്കിലെടുത്താണ് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോലിയുപേക്ഷിച്ചു പോയപ്പോൾ പകരക്കാരനായി പരിമളിനെ താൽക്കാലികമായി നിയമിച്ചതെന്നു പോലീസ് പറഞ്ഞു.
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ് സ്കൂളുകളിൽ ബോധവൽക്കരണത്തിനായി സന്ദർശനം നടത്തിയിരുന്നു. ഈ സമയം കുട്ടികളിൽ നിന്നു ലഭിച്ച സൂചനയാണ് പരിമളിനെ കുടുക്കിയത്. പരിമൾ താമസിച്ചിരുന്ന സ്കൂളിലെ മുറിയിൽ പരിശോധന നടത്തിയ പോലീസ് രഹസ്യ അറയിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കൊച്ചി സർവകലാശാലയിലെയും മറ്റും വിദ്യാർഥികൾക്കാണു പരിമൾ ലഹരിമരുന്നു കച്ചവടം ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു. ഇതിനു പുറമോ 35 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ ബസ് സ്റ്റാൻഡിലും പിടിയിലായി. ആലുവ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണു പിടിയിലായത്.





























