പത്തനംതിട്ട : ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ പെയ്തില്ലെങ്കിലും ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയിൽ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോടാണ് തനിക്കു ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പു പങ്കുവെച്ചത്. “ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പ്രകാരം പമ്പയിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ ജില്ലാ ഭരണകൂടത്തിനൊപ്പം ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദീജലനിരപ്പ് ഉയർന്നാൽ അപകടത്തിലാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നിലവിൽ 95 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 3568 പേർ ഈ ക്യാമ്പുകളിലുണ്ട്.
റാന്നി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയതിനാല്‍ ഏറെ ആശ്വാസത്തിലായിരുന്നു വ്യാപാരികള്‍. ഇന്ന് കടകളും റോഡുകളുമൊക്കെ വൃത്തിയാക്കി എത്രയുംവേഗം വ്യാപാരം പുനരാരംഭിക്കുവാന്‍ തയ്യാറെടുത്തിരുന്ന വ്യാപാരികള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് മിന്നല്‍ പ്രളയ വാര്‍ത്ത. ഇതിനെ സാധൂകരിക്കുന്ന നിലയില്‍ പമ്പയിലും പ്രദേശത്തും കനത്ത മഴപെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇത് പമ്പാ നദിയിലെ ജലനിരപ്പ് ഉയരുവാന്‍ കാരണമാകും. പത്തനംതിട്ട ജില്ലയില്‍ പ്രളയം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് അത്തിക്കയം, പെരുനാട്, റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരിക്കും. പമ്പാനദിയുടെ തീരപ്രദേശങ്ങളാണ് ഇവയെല്ലാം. അതിതീവ്രമഴ ഉണ്ടായാല്‍ മിന്നല്‍ പ്രളയ സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. ജില്ലയില്‍ വ്യാപാരികളും പൊതുജനങ്ങളും പ്രത്യേകിച്ച് പമ്പാ നദിയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.





























