റാന്നി : പെരുനാട് മാമ്പാറ കണ്ടംകുളത്ത് കക്കാട്ടാറ്റിൽ മണൽ അടിഞ്ഞുകൂടിയതു മൂലം നദി ഗതിമാറി ഒഴുകി കൃഷിഭൂമിയും പാർശ്വഭിത്തികളും ഇടിയുന്നു. മണല്‍ വാരി നീക്കി നദിയുടെ സ്വാഭാവികമായ ഒഴുക്ക് പുനര്‍സൃഷ്ടിക്കണമെന്നാവശ്യം ശക്തമാകുന്നു. കക്കാട് നദിയിൽ പലയിടത്തും വലിയ തോതിൽ മണലും എക്കലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് നദിയുടെ സ്വാഭാവികമായ ആഴം കുറയ്ക്കുന്നു. വെള്ളപ്പൊക്ക സമയത്ത് നദിയിലെ സ്വാഭാവിക പാതയിൽ മണൽ തടസ്സമുണ്ടാക്കുന്നതിനാൽ വെള്ളം കരയിലേക്ക് ഇരച്ചുകയറുകയും പുതിയ ചാലുകൾ രൂപപ്പെടുകയും ചെയ്യുന്നു. നദി ഗതിമാറി ഒഴുകുന്നത് സമീപത്തെ കൃഷിഭൂമികൾ ഒലിച്ചുപോകാൻ കാരണമാകുന്നു.
പെരുനാട് മേഖലയിലെ ഒട്ടേറെ കർഷകരുടെ ഭൂമി ഇത്തരത്തിൽ നദി കവർന്നെടുത്തിട്ടുണ്ട്. ജനവാസ മേഖലകളിലെ പാർശ്വഭിത്തികൾ തകരുന്നത് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയാകുന്നു. കക്കാട് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രളയസമയത്ത് ഒഴുകിയെത്തിയ അവശിഷ്ടങ്ങളുമാണ് സ്ഥിതി സങ്കീർണ്ണമാക്കിയത്. മണൽ നീക്കം ചെയ്യണമെന്ന ആവശ്യം നാട്ടുകാർ കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഇതിന് തിരിച്ചടിയാകുന്നുണ്ട്.
നദിയിലെ മണലും എക്കലും അടിയന്തരമായി നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുകയാണ് പോംവഴി. നശിച്ചുകൊണ്ടിരിക്കുന്ന പാർശ്വഭിത്തികൾ പുനർനിർമ്മിക്കുക. പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരികെ കൊണ്ടുവരാൻ ശാസ്ത്രീയമായ മാപ്പിംഗ് നടത്തുക. ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതരോടും ജലവിഭവ വകുപ്പിനോടും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.





























