കൊച്ചി : കൊച്ചിയില്‍ മോഡലുകള്‍ വാഹനപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കൈമാറിയത് യഥാര്‍ഥ ഹാര്‍ഡ് ഡിസ്കല്ലെന്ന് പോലീസ്. അപകടം നടന്ന രാത്രിയില്‍ ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് റോയ് നശിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന് ഹോട്ടലുടമ റോയ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. തെളിവ് നശിപ്പിച്ചതിന് കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹോട്ടലിലെ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡി.വി.ആര്) പോലീസിന് റോയ് കൈമാറിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിപ്പോഴാണ് ഹാര്‍ഡ് ഡിസ്കില്‍ തിരിമറി നടന്നെന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായ റോയിയെ വൈകീട്ടുവരെ ചൊദ്യം ചെയ്തിരുന്നു. അതെ സമയം രണ്ട് ഡി.വി.ആറുകളും ഹോട്ടലുടമ നശിപ്പിച്ചെന്നാണ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചയാണ് കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാര്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യംചെയ്തപ്പോഴാണ് ആഡംബര കാര്‍ പിന്തുടര്ന്നതായി മൊഴി നല്‍കിയത്. ഡ്രൈവര്‍ അടക്കം മദ്യപിച്ചാണ് കാറില്‍ ഉണ്ടായിരുന്നതെന്നും തെളിഞ്ഞിരുന്നു.
വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു, റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. ഹോട്ടലില്‍ വെച്ച് മോഡലുകളുമായി എന്തെങ്കിലും വാക്തര്ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് റോയിയോട് ഡി.വി.ആര് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഇടപ്പള്ളി സ്വദേശിയായ ഫെബി പോളിന്റെ പേരിലുള്ളതാണെന്ന് പുറത്തുവന്നു. ഇത് സൈജുവിന് വിറ്റതാണെങ്കിലും ഉടമസ്ഥത മാറ്റിയിട്ടില്ലെന്ന് ഫെബി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അന്‍സി കബീറിന്റെ പിതാവ് അബ്ദുല്‍ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു.































