തിരുവനന്തപുരം : എ.ആര്‍ നഗര്‍ സര്‍വീസ് സഹകരബാങ്കിലെ സാമ്ബത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീല്‍ എം.എല്‍.എയുടെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജലീലിന്‍റെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.
”കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തതാണല്ലോ. ചോദ്യം ചെയ്യലോടെ ഇ.ഡിയില്‍ കുറെക്കൂടി വിശ്വാസ്യത ജലീലിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടത്.
ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ജലീല്‍ പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. അതില്‍ ഇപ്പോഴുള്ള തടസം കോടതി സ്റ്റേ നിലനില്‍ക്കുന്നത് കൊണ്ടാണ്.
ബാങ്ക് ക്രമക്കേടില്‍ ഇ.ഡിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയായ രീതിയല്ല. ഇവിടെ അന്വേഷണം നടത്താന്‍ ആവശ്യമായ എല്ലാ ഏജന്‍സികളുമുണ്ട്” -മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് സഹകരണ വകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറും നടത്തിയ 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ഇന്നലെ ആരോപിച്ചിരുന്നു.
പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കില്‍ അരലക്ഷത്തില്‍പരം അംഗങ്ങളും 80,000ത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹരികുമാര്‍ നടത്തിയതെന്ന് മലപ്പുറം പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനത്തില്‍ ജലീല്‍ പറഞ്ഞിരുന്നു.
സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ ‘സ്വിസ് ബാങ്കാ’യാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിംകുഞ്ഞും വ്യവസായമന്ത്രിമാരായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ നേടിയ പണമാകാമിതെന്നും ജലീല്‍ ആരോപിച്ചിരുന്നു.