കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളുമായി കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കാൻ ഇഡി തയ്യാറെടുക്കുന്നത്. അവയവക്കടത്ത് കേസിൽ പിടിയിലായിട്ടുള്ള മുഖ്യ ഏജന്‍റ് നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലുൾപ്പടെ കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് ഇഡിയുടെ നീക്കം. ഇന്നലെ രാത്രിയോളം നീണ്ട പരിശോധനകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെയുള്ള അവയവദാന ശാസ്ത്രക്രിയകളെക്കുറിച്ചുള്ള രേഖകൾ ആശുപത്രികളിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
നിയമവിരുദ്ധമായ അവയവദാനത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു എൻഫോസ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനകൾ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, കാസർകോട്, കൊല്ലം എന്നിവിടങ്ങളിലെ ഏതാനും സ്വകാര്യ ആശുപത്രികൾ,വസതികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊച്ചിയിൽ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ഇഡി എത്തി വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായിരുന്നു പരിശോധന.




























