മധ്യപ്രദേശ് : പണത്തിന് വേണ്ടി മലിനജലം കുടിച്ച് വയോധികൻ. 2000 രൂപയാണ് മലിന ജലം കുടിച്ചാൽ നൽകാമെന്ന് ഒരുകൂട്ടം യുവാക്കൾ വാഗ്ദാനം ചെയ്തത്. തുടർന്ന് വയോധികൻ അതിന് തയ്യാറാവുകയായിരുന്നു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പന്നാലാൽ എന്ന അറുപതുകാരൻ നടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന അടക്ക അഴുക്ക് ചാലിൽ വീണു.
ഉടൻ തന്നെ പന്നാലാൽ അതെടുത്ത് കഴുകി. ഇത് കണ്ടുനിന്ന സർപഞ്ച് പ്രതിനിധി ഉത്തം സിംഗും മറ്റ് യുവാക്കളും പന്നാലാലിനോട് എന്തുകൊണ്ടാണ് അത് ചെയ്തതെന്ന് ചോദ്യം ചെയ്തു. 2000 രൂപ തന്നാൽ മലിന ജലം കുടിക്കാമോ എന്ന് പന്തയം വെയ്ക്കുകയും ചെയ്തു. പന്തയം ജയിക്കാനായി പന്നാലാൽ ചാലിലെ വെള്ളം കുടിക്കുകയായിരുന്നു.
യുവാക്കൾ തനിക്ക് പണം തന്നുവെന്നും പന്നാലാൽ പറയുന്നു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ യുവാക്കൾക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. നിരവധി പേരാണ് ആ നടപടിക്കെതിരെ രംഗത്തെത്തിയത്. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് സ്റ്റേഷൻ ഇൻചാർജ് ആനന്ദ്പൂർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അന്വേഷണം നടത്തിവരികയാണ്.