ന്യഡൽഹി : കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഡിസംബർ 31ന് ഇറ്റലിയിലേക്ക് പറക്കും. വ്യക്തിപരമായ കാര്യങ്ങൾക്കാണ് ഇറ്റലി യാത്ര എന്നാണ് വിവരം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന റാലി ഇറ്റലി യാത്രയെ തുടർന്ന് മാറ്റിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തീർത്തും വ്യക്തിപരമായ കാരണങ്ങൾക്കാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയെന്ന് വിശദീകരണം. ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തരുതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല എഎൻഐയോട് പറഞ്ഞു. എന്നാൽ എത്ര ദിവസത്തേക്കാണ് യാത്ര എന്ന് വ്യക്തമല്ല.
രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയുടെ സമയത്തുതന്നെ പഞ്ചാബിൽ ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ ബിജെപിയുടെ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചർച്ചയാക്കാനായിരിക്കും ബിജെപിയുടെ ശ്രമം. നേരത്തെ പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പായി രാഹുൽ ഗാന്ധി ഒരു മാസത്തോളം ഇറ്റലി സന്ദർശിച്ചിരുന്നു. ഇത് നിരവധി കോണുകളിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.





























